അബുദാബി: യുഎഇ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസിന്റെ വാർഷിക ലക്ഷ്യമായ 2% ഡിസംബർ 31നകം പൂർത്തിയാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പു നൽകി. ശേഷിക്കുന്ന 40 ദിവസത്തിനകം 2% സ്വദേശി നിയമനം എന്ന വ്യവസ്‌ഥ പാലിക്കാത്ത സ്‌ഥാപനങ്ങൾക്കെതിരെ ജനുവരി ഒന്നുമുതൽ കടുത്ത നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. സ്വദേശികളെ നിയമിക്കാത്തതിന് ആളൊന്നിന് 96,000 ദിർഹം പിഴ ഈടാക്കും.
ഡിസംബർ 31ന് മൂന്നുവർഷം പൂർത്തിയാകുന്ന നാഫിസ് അനുസരിച്ച് മുൻ വർഷങ്ങളിലെ 4 ശതമാനവും ചേർത്ത് മൊത്തം 6% സ്വദേശിവൽക്കരണം പൂർത്തിയാക്കണം. അടുത്ത വർഷങ്ങളിലെ 2% വീതം ചേർത്ത് 2026 ഡിസംബറോടെ 10% സ്വദേശിവൽക്കരണമാണ് ലക്ഷ്യം.
മാസം പിഴ 7000 ദിർഹം
നിയമം പാലിക്കാത്ത കമ്പനിക്ക് ആളൊന്നിന് മാസത്തിൽ 8000 ദിർഹം വീതം വർഷത്തിൽ 96,000 ദിർഹം പിഴ ഈടാക്കും. 6 മാസത്തിലൊരിക്കൽ 48,000 ദിർഹം ഒന്നിച്ച് അടയ്ക്കാം. അടുത്ത വർഷം മുതൽ മാസം പിഴ 9000 ദിർഹമാക്കി വർധിക്കും.
പരാതിപ്പെടാം 600 590000ൽ
നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 600 590000 എന്ന നമ്പറിലോ MOHRE സ്മാർട്ട് ആപ് വഴിയോ അറിയിക്കണം. 20 മുതൽ 49 ജീവനക്കാർ വരെയുള്ള കമ്പനികൾ വർഷാവസാനത്തോടെ ഒരു സ്വദേശിയെ നിയമിക്കണം. ഈ വിഭാഗം കമ്പനികൾ 2025ലും ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിബന്ധന.
ഐടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രഫഷനൽ, സാങ്കേതിക തസ്‌തികകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. 2025ഓടെ 2 സ്വദേശികളെ നിയമിക്കാത്ത ഈ വിഭാഗം കമ്പനികൾക്ക് 1.08 ലക്ഷം ദിർഹം പിഴയിടും.