യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കാതെയാണ് പല കാർണിവലുകളിൽ റൈഡുകൾ പ്രവർത്തിപ്പിക്കുന്നത്. ചെറിയ കുട്ടികളെ പോലും റൈഡുകൾ പ്രവേശിപ്പിക്കുന്നത് ഒരു തരത്തിലുമുള്ള സുരക്ഷാ ക്രമീകരണങ്ങളും പാലിക്കാതെയാണ് എന്നത് ഞെട്ടലുണ്ടാക്കുന്നു.
മൂന്നും നാലും വയസ്സുള്ള കുട്ടികളെ ഡ്രാഗൺ റൈഡിൽ കയറ്റുന്നത് ഒരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ്. സീറ്റ് ബെൽറ്റ് ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനമൊന്നും ഇതിലില്ല. വേഗം കൂടുന്നതിനനുസരിച്ച് മീറ്ററുകളോളം ഈ റൈഡ് ഉയരും. കുഞ്ഞുങ്ങളെ മടിയിൽ വെച്ചിരിക്കുന്നവർ കമ്ബിയിലോ മുൻപിലെ സീറ്റിലോ ഒരുകൈ കൊണ്ടു പിടിച്ചാണിരിക്കുന്നത്. ഇത് കുട്ടിക്കും രക്ഷിതാവിനും ഒരേപോലെ അപകടഭീഷണി ഉണ്ടാക്കുന്നുണ്ട്. സീറ്റ് ബെൽറ്റോ പിടിച്ചിരിക്കാൻ മറ്റു സംവിധാനങ്ങളോ ഇല്ലാത്തതിനാൽ കുട്ടികൾ മുൻപിലെ സീറ്റിൽ പിടിച്ചിരിക്കണം. കുട്ടികൾക്ക് ഇതിനു പലപ്പോഴും കഴിയാറില്ല.
തീപ്പിടിത്തവുമായി ബന്ധപ്പെട്ട മുൻകരുതലുകൾ കൃത്യമായി എടുത്തിട്ടുണ്ടെന്നാണ് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ പറയുന്നത്. സാഹസിക റൈഡുകളിൽ കുട്ടികളെ പ്രവേശിപ്പിക്കാവുന്ന പ്രായവും അതിനുള്ള നിബന്ധനകളും മറ്റു വിഭാഗങ്ങളിൽനിന്നാണ് വരേണ്ടത്.
ഇതുവരെ അപകടമൊന്നും ഉണ്ടായിട്ടില്ല എന്നുകരുതി ഈ സുരക്ഷാ വീഴ്ചയെ നിസാരവൽക്കരിക്കാനാവില്ല. കൂടുതൽ മുന്നൊരുക്കങ്ങളും സുരക്ഷാസംവിധാനങ്ങളും ഒരുക്കാൻ സംഘാടകർ നിർബന്ധമായും മുൻകൈ എടുക്കണം.
*മുമ്പ് സാഹസിക റൈഡിൽ ഉണ്ടായ അപകടത്തിന്റെ യൂടൂബ് ഫയൽ വീഡിയോ കൂടെ
https://www.youtube.com/watch?v=YvLgZiwoT3U