Breaking News
ഒൻപതാം വർഷവും അബുദാബിക്ക് ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി | 100 രൂപയുടെ നോട്ടിന്റെ വില 56 ലക്ഷം! | സലാല-കോഴിക്കോട് റൂട്ടിൽ ആഴ്ചയില്‍ രണ്ട് ദിവസം സർവീസ് കൂട്ടി എയർ ഇന്ത്യ എക്സ്പ്രസ് | ഇത് അബുദാബിയാണ്! സ്കൂളുകളിൽ ഈ 22 തരം പെരുമാറ്റങ്ങൾക്ക് നിരോധനം. | ലഗേജ് ആലോചിച്ച് ടെൻഷൻ അടിക്കണ്ട; ഉംറ തീർഥാടകർക്ക് മക്ക പള്ളിയിൽ ലഗേജുകൾ സൗജന്യമായി സൂക്ഷിക്കാം; പുതിയ നിർദേശവുമായി അധികൃതർ | ലോകക്കപ്പിന് മദ്യം വിളമ്പില്ല; ഉറച്ച നിലപാടിൽ സൗദി അറേബ്യ | വിസിറ്റ് വിസ കാലാവധി കഴിഞ്ഞാൽ പ്രതിദിനം 10 ദിനാർ പിഴ; പിഴകൾ പുതുക്കിയ കുവൈറ്റ് റെസിഡൻസി ലംഘന ഇങ്ങനെ! | യുഎഇയിൽ പുതിയവർഷം 12 പുതിയ നിയമങ്ങൾ; പ്രതീക്ഷകൾക്കൊപ്പം ആശങ്കകളുമായി പ്രവാസികൾ, ഡ്രൈവിങ് ലൈസൻസ് മുതൽ സ്വദേശിവൽക്കരണം വരെ! | കേരളത്തിൽ കൂണുപോലെ സാഹസിക റൈഡുകൾ; മരണ റൈഡുകൾ ആയി മാറാൻ വഴിയൊരുക്കി വൻ സുരക്ഷാ വീഴ്ചകൾ | യാത്ര മുടങ്ങാതിരിക്കാൻ 3 മണിക്കൂർ മുൻപേ വിമാനത്താവളത്തിലെത്തണം, തിരക്ക് ശക്തം! |

വിസിറ്റ് വിസ കാലാവധി കഴിഞ്ഞാൽ പ്രതിദിനം 10 ദിനാർ പിഴ; പിഴകൾ പുതുക്കിയ കുവൈറ്റ് റെസിഡൻസി ലംഘന ഇങ്ങനെ!

കുവൈറ്റ്: ഇനി മുതൽ കുവൈറ്റിൽ വിസിറ്റ് വിസയിലെത്തിയവർ വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് അധികമായി തങ്ങുന്ന ഓരോ ദിവസത്തിനും 10 ദിനാർ വീതം പിഴ നൽകേണ്ടിവരും. അഥവാ 2700ലേറെ ഇന്ത്യൻ രൂപ. താമസ നിയമ ലംഘനങ്ങൾക്ക് പുതിയ പിഴ ചുമത്താൻ കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയം തീരുമാനം കൈക്കൊണ്ടതോടെയാണിത്. ഈ വരുന്ന ജനുവരി അഞ്ചുമുതൽ പുതുക്കിയ പിഴ നിരക്കുകൾ നിലവിൽ വരുമെന്ന് മന്ത്രാലയം അധികൃതർ അറിയിച്ചു. റെസിഡൻസി ചട്ടങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും വിവിധ വിഭാഗങ്ങളിലെ ലംഘനങ്ങൾ പരിഹരിക്കുന്നതിനുമാണ് പുതുക്കിയ പിഴകൾ ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്തമാക്കി.

പുതുക്കിയ പിഴ ഘടനയിലെ പ്രധാന വിഷയങ്ങൾ: നവജാതശിശുക്കളെ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കുള്ള പിഴ ആദ്യ മാസത്തേക്ക് രണ്ട് ദിനാറും തുടർന്നുള്ള മാസങ്ങളിൽ നാലു ദിനാറുമാക്കി പുതുക്കി. ജനിച്ച് നാലു മാസത്തെ ഗ്രേസ് പിരീഡിന് ശേഷമാണ് പിഴ ആരംഭിക്കുക. ഇതിലെ പരമാവധി പിഴ 2,000 ദിനാർ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.

തൊഴിൽ വിസ ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴയും ആദ്യ മാസത്തേക്ക് രണ്ട് ദിനാറും തുടർന്നുള്ള മാസങ്ങളിൽ നാലു ദിനാറുമാക്കി പുതുക്കിയിട്ടുണ്ട്. പരമാവധി പിഴ 1,200 ദിനാർ ആയിരിക്കും. വിസിറ്റ് വിസയിലെത്തിയവർ വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങിയാൽ അധികമായി തങ്ങുന്ന ഓരോ ദിവസത്തിനും 10 ദിനാർ വീതം പിഴ നൽകണം. ഇതിന്റെ പരമാവധി പിഴ 2,000 ദിനാറായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

വീട്ടുജോലിക്കാരുടെ നിയമലംഘനങ്ങളുടെ കാര്യത്തിൽ താൽക്കാലിക റെസിഡൻസി കാലാവധി കഴിഞ്ഞോ രാജ്യത്തുനിന്ന് പുറത്തുകടക്കുന്നതിനുള്ള നോട്ടീസിലെ കാലാവധി കഴിഞ്ഞോ രാജ്യത്ത് തുടർന്നാൽ പ്രതിദിനം രണ്ട് ദിനാർ ആണ് പിഴ. പരമാവധി പിഴ 600 ദിനാറും. ആർട്ടിക്കിൾ 17, 18, 20 റെസിഡൻസി റദ്ദാക്കലുകൾ വൈകുന്ന കേസുകളിൽ ആദ്യ മാസത്തേക്ക് പ്രതിദിനം രണ്ടു ദിനാറാണ് പുതുക്കിയ പിഴ. അതിനുശേഷം പ്രതിദിനം നാലു ദിനാറായി ഉയരും. പരമാവധി പിഴ 1,200 ദിനാർ ആയി നിജപ്പെടുത്തിയിട്ടുണ്ട്. താത്കാലിക താമസ കാലാവധി കഴിഞ്ഞ പ്രവാസികൾക്കും അല്ലെങ്കിൽ താമസ കാലാവധി അവസാനിച്ച ശേഷം വിസ പുതുക്കാനോ രാജ്യം വിടാനോ വിസമ്മതിച്ചവർക്കും പുതിയ പിഴകൾ ബാധകമാണ്.

നേരത്തേ വിസ നിയമലംഘനങ്ങൾക്കുള്ള പരമാവധി പിഴ 600 ദിനാറായിരുന്നു. അതാണ് 2000 ദിർഹം വരെയായി വർധിച്ചത്. വിസ നിയമലംഘനങ്ങൾക്കുള്ള പുതുക്കിയ പിഴ ഘടന പ്രകാരം റെസിഡൻസി ഉടമകൾക്ക് പരമാവധി 1,200 ദിനാറും സന്ദർശകർക്ക് 2,000 ദിനാറുമാണ് പിഴ. ജനുവരി അഞ്ചുമുതൽ പ്രാബല്യത്തിൽ വരുന്ന ഈ പുതിയ പിഴ നിരക്കിന് അനുസൃതമായി ആഭ്യന്തര മന്ത്രാലയം അതിന്റെ കമ്പ്യൂട്ടർ സിസ്റ്റം അപ്ഡേറ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.