കുവൈത്ത്: ഈ മാസം 11 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ കുവൈത്തിൽ നിന്ന് 497 വിദേശികളെ വിവിധ കാരണങ്ങളാൽ നാട് കടത്തിയെന്ന് ആഭ്യന്തര മന്ത്രാലയം. റസിഡൻസി-തൊഴിൽ നിയമ ലംഘനങ്ങൾ കേസുകളിൽ അകപ്പെട്ടവരാണ് അധികവും. നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ചാണ് നാല് ദിവസം കൊണ്ട് ഇത്രയും പേരെ തിരിച്ചയച്ചത്. ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ- ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബായുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി, എല്ലാ ഗവർണറേറ്റുകളിലും റസിഡൻസി-തൊഴിൽ നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ച് വരുന്നത്.
റസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഈ മാസം 11 മുതൽ 14 വരെ നിരവധി സുരക്ഷാ പ്രചാരണങ്ങളും പരിശോധനകളും നടത്തി. ഈ ദിവസങ്ങളിൽ നിയമ ലംഘകരായ 385 പ്രവാസികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ നാടുകടത്താനുള്ള നടപടികൾ സ്വീകരിച്ച് വരുകയാണന്നും അധികൃതർ അറിയിച്ചു. നിയമലംഘകർക്ക് ഒപ്പം അവരുടെ തൊഴിലുടമകളെയും ഉത്തരവാദികളാക്കാനുള്ള നീക്കം മന്ത്രാലയം തുടങ്ങിയിട്ടുണ്ട്.